Wednesday, January 12, 2011

ചില രക്തദാന കഥകള്‍

അങ്ങിനെ രണ്ടാമത്തെ ശ്രമവും വിജയിച്ചില്ല. ഒരിക്കലെങ്കിലും രക്തദാനം നടത്തണമെന്ന് വലിയൊരാഗ്രഹമായിരുന്നു. അതിനുള്ള അവസരമാണ് ഇന്നലെ നഷ്ടപ്പെട്ടത്. പണ്ട് ചെന്നൈയില്‍ ജോലി ചെയ്യുന്ന സമയത്ത് ഒരിക്കല്‍ ഈ സാഹസത്തിനു മുതിര്‍ന്നതാണ്. ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു മെഡിക്കല്‍ കോളേജില്‍ കഴിയുന്ന മലയാളിയായ യുവാവിനു അടിയന്തിരമായി രക്തം വേണമെന്ന് മലയാളീ സമാജത്തില്‍നിന്നും ഫോണ്‍ വന്നപ്പോള്‍, സുഹൃത്തുക്കളുടെ കൂടെ O+ve കാരനായ ഞാനും പോയി.

ക്രോസ് മാച്ചിംഗ് ടെസ്റ്റിനായി ലാബില്‍ ചെന്നപ്പോള്‍, മലയാളിയായ നഴ്സ് എന്നെയൊരു നോട്ടം. ഞാന്‍ ഒന്നൂടെ ഞെളിഞ്ഞു നിന്നു, ഇതൊക്കെ നിസ്സാരമെന്ന മട്ടില്‍... പക്ഷെ ആ നോട്ടത്തിന്‍റെ അര്‍ഥം മനസ്സിലാവാന്‍ എനിക്ക് കുറച്ചു സമയം വേണ്ടി വന്നു. എന്നോട് മാറിനില്‍ക്കാന്‍ പറഞ്ഞ  അവള്‍ അടുത്തവനെ വിളിച്ചു. ഞാന്‍ ആകെ തളര്‍ന്നു.. എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ അവഗണന. ഒരു കുപ്പി രക്തം പോലും എന്‍റെ ശരീരത്തിലില്ലേ? ഇനി അഥവാ ഇല്ലെങ്കിലും ചുമ്മാ ഒരു ക്രോസ് ടെസ്റ്റ്‌ നടത്തി, മാച്ചിംഗ് അല്ല എന്നോ മറ്റോ പറഞ്ഞു എന്‍റെ മാനം രക്ഷിക്കാമായിരുന്നു ആ രക്ഷസിക്ക്!

രക്തം കൊടുക്കാന്‍ പറ്റാത്തതിലായിരുന്നില്ല എനിക്ക് സങ്കടം. കൂടെയുള്ള ചെറ്റകള്‍ക്ക് ആഘോഷിക്കാന്‍ ഞാന്‍ തന്നെ അവസരം കൊടുത്തല്ലോ. ഏതു നേരത്താണാവോ ഇങ്ങിനെയൊരു ബുദ്ധി തോന്നിയത്....

അതൊക്കെ പഴയ കഥ... ആരോഗ്യസ്ഥിതി ഇപ്പോള്‍ കുറച്ചു കൂടി ഭേദപ്പെട്ടിട്ടുണ്ട്. ഇത്തവണ എന്തായാലും കാര്യം സാധിക്കണം. ഫോണ്‍ വന്ന ഉടനെ പോകാന്‍ തയ്യാറായി. പക്ഷെ സംഗതി വേഗം ഫ്ലാഷായി... കമന്റുകള്‍ക്കൊന്നും ചെവികൊടുക്കാതെ, നേരെ ഹോസ്പിറ്റലിലെത്തി. ഡെലിവറി കേസ് ആണ്. സിസേറിയന്‍ വേണ്ടിവരുമത്രേ... കുട്ടിയുടെ മുത്തച്ഛനെ കണ്ട് നേരെ ലാബിലേക്ക് നടന്നു. സാമ്പിളെടുക്കാന്‍ നഴ്സ് സൂചിയെടുത്തതും, കുട്ടിയുടെ അച്ഛന്‍ ഓടിവന്നു പറഞ്ഞു. "ഇനി വേണ്ട.. പ്രസവം കഴിഞ്ഞു... സുഖ പ്രസവമായിരുന്നു..."

ഒരുമാതിരി വിളിച്ചുണര്‍ത്തി അത്താഴമില്ല എന്ന് പറയുന്നപോലുള്ള ഒരു ഏര്‍പ്പാടായിപ്പോയി. എന്നാലും സാരമില്ല... ഒരു സിസേറിയന്‍ ഇല്ലാതെ തന്നെ കാര്യം സാധിച്ചല്ലോ. പക്ഷെ തിരിച്ചു നാട്ടിലെത്തിയപ്പോഴെക്കും സംഗതി പാട്ടായിരുന്നു. എന്‍റെ രക്തമാണ് സ്വീകരിക്കേണ്ടിവരിക എന്നറിഞ്ഞ പെണ്‍കുട്ടി പേടിച്ചു പ്രസവിച്ചതാണെന്നായിരുന്നു എന്‍റെ കൂടെ വന്ന സുഹൃത്ത് പ്രചരിപ്പിച്ചത്.

ഇതിലും വലുതൊന്നും സംഭാവിച്ചില്ലല്ലോ എന്ന് കരുതി ഞാന്‍ സമാധാനിച്ചു. രക്തദാനവുമായി ബന്ധപ്പെട്ടു എത്രയെത്ര കഥകളാണ് നാട്ടില്‍ പ്രചരിച്ചിരിക്കുന്നത്. ഗോപിയുടെ കഥ തന്നെ ഉദാഹരണം. സുഹൃത്തിന്‍റെ മകള്‍ക്ക് രക്തം കൊടുക്കാന്‍ ആശുപത്രിയിലെത്തിയ ഗോപിയുടെ ഇന്ദ്രന്‍സിനെപ്പോലുള്ള ശരീരം കണ്ടപ്പോഴേ സിസ്റ്റര്‍ സംശയം പ്രകടിപ്പിച്ചതാണ്. വിശേഷ ഗ്രൂപ്പായതിനാല്‍, വേറെ കിട്ടാന്‍ നിവൃത്തിയില്ല. വയറു നിറയെ മുന്തിരി ജ്യൂസും കുടിപ്പിച്ചു, ബലിക്കാളയെ ഒരുക്കുന്നപോലെ എല്ലാവരും ചേര്‍ന്ന്, ഗോപിയെ റെഡിയാക്കിക്കിടത്തി ഉള്ള രക്തം ഊറ്റിയെടുത്തു; ഒരു യൂണിറ്റ്.

അല്‍പ നേരത്തിനു ശേഷം പോകാന്‍ എഴുന്നേറ്റ ഗോപിയോട് സിസ്റ്റര്‍ പറഞ്ഞു. "ക്ഷീണമുണ്ടെങ്കില്‍ അല്‍പനേരം കൂടി കിടന്നോളൂ."  തനിക്കൊന്നുമില്ലെന്നു അവളെയും തന്‍റെ സുഹൃത്തുക്കളെയും അറിയിക്കാന്‍ ഗോപി കൈകള്‍ രണ്ടും മുകളിലോട്ടുയര്‍ത്തി, ശരീരം പിന്നോട്ട് വളച്ചു, ഒന്നു മൂരി നിവര്‍ന്നുകൊണ്ട് പറഞ്ഞു, "ഹേയ്, ഇതൊക്കെ എന്ത്?". പറഞ്ഞു തീര്‍ന്നതും, ഗോപി പിന്നോട്ട് മറിഞ്ഞു വീണു, വെട്ടിയിട്ട വാഴത്തടിപോലെ... നാല് കുപ്പി ഗ്ലൂക്കോസ്, രണ്ടു ഇഞ്ചക്ഷന്‍, പിന്നെ ഗുളികകളും എല്ലാം കൂടെ ഒരു ദിവസത്തെ ആശുപത്രി ചെലവ് 800 രൂപ.

പൊതുവേ രക്തം കണ്ടാല്‍ തല കറങ്ങുന്നവനാണ് ജാഫര്‍. ചെറിയ റോഡപകടമോ മറ്റോ മതി, അവന് ബോധം പോകാന്‍. ഗത്യന്തരമില്ലാതെ ഒരിക്കല്‍ സഹോദരിക്ക് രക്തം നല്‍കേണ്ടി വന്നു. മനസ്സില്‍ പേടി തോന്നിയെങ്കിലും കണ്ണും പൂട്ടിയങ്ങു കിടന്നു കൊടുത്തു. എല്ലാം കഴിഞ്ഞു എഴുന്നേറ്റിരുന്നപ്പോള്‍ കണ്ടത് മുന്‍പിലിരുന്ന ബ്ലഡ്‌ ബാഗ്.... ഡിം... ഉടനെ പോയി ബോധം... പൊത്തോന്ന് താഴെ വീണു. വേഗം കട്ടിലില്‍ കിടത്തി ഡോക്ടറെ വിളിച്ചു. എടുത്ത രക്തം ഉടനെ തിരിച്ചു കയറ്റി. അതിനുപുറമെ ഒരു കുപ്പി കൂടി വേണ്ടി വന്നു, ജാഫറിനു ബോധം തിരിച്ചു കിട്ടാന്‍!!!

Tuesday, January 4, 2011

അയ്യോ അയ്യോ അതിനല്ല!!!

കോളേജിലെ ബ്യൂട്ടി ക്വീന്‍ ആയിരുന്നു രശ്മി . സുന്ദരി... പയ്യന്‍സിന്‍റെ ഹരം.... പക്ഷെ അവള്‍ക്കു പറ്റിയ അബദ്ധങ്ങള്‍ക്കും മണ്ടത്തരങ്ങള്‍ക്കും ഒരതിരില്ല. ഇനി അബദ്ധത്തില്‍ വല്ല മണ്ടത്തരവും വിളിച്ചു കൂവിയാല്‍ത്തന്നെ, വീണത്‌ വിദ്യയാക്കാനോ അഡ്ജസ്റ്റ് ചെയ്യാനോ ഒന്നും അവള്‍ക്കറിയില്ല. വിരലുകടിച്ചും, അലമുറയിട്ടും, മൂക്ക് പിഴിഞ്ഞും അവള്‍ തന്നെ എല്ലാരെയും അറിയിച്ച് നാണം കെടും.

കോളേജ് ഡേ നടക്കുന്ന സമയം. തിരുവാതിര മത്സരത്തില്‍ പങ്കെടുക്കുന്നവരെ സഹായിക്കാന്‍ വേദിക്ക് പിറകിലെത്തിയതായിരുന്നു രശ്മി . അപ്പോഴാണ്‌ സെക്കന്‍റ് ‌ ഇയര്‍ ഇംഗ്ലീഷിലെ വിനോദ് നാടകത്തില്‍ പങ്കെടുക്കേണ്ട മൈക്രോബയോളജിയിലെ സമീറയെത്തേടി സ്റ്റേജിലെത്തിയത്. ഒരു അനൌണ്സ്മെന്‍റ് തയ്യാറാക്കി കോളേജ് ചെയര്‍മാന്‍ രശ്മിയെ ഏല്പിച്ചു. "അടുത്ത പരിപാടി തുടങ്ങുന്നതിനു മുന്‍പ് നീ ഇതൊന്നു അന്നൌന്‍സ് ചെയ്യ്‌."

രശ്മി  മൈക്ക് കയ്യിലെടുത്ത്, തെല്ലൊരു വിറയലോടെ ഇത്രയും പറഞ്ഞൊപ്പിച്ചു. "സെക്കന്‍റ്‌ മൈക്രോബയോളജിയിലെ സമീറ എത്രയും പെട്ടന്ന് തന്നെ ഡ്രസിംഗ് റൂമില്‍ കാത്തുനില്‍ക്കുന്ന വിനോദുമായി ബന്ധപ്പെടെണ്ടതാണ്."

കൂവാനും കമന്‍റടിക്കാനും അവസരം കാത്തിരുന്നവര്‍ക്ക് കിട്ടിയ എല്ലിന്‍ കഷ്ണമായി 'ബന്ധപ്പെടുക' എന്ന വാക്ക്, പോരാത്തതിന് അന്നൌന്‍സ് ചെയ്തത് ഒരു പെണ്‍കുട്ടിയും! ആകെ ആര്‍പ്പു വിളിയും ബഹളവും കമന്‍റടിയും.....

സ്വതവേ ട്യൂബ് ലൈറ്റായ രശ്മിക്ക്‌ പെട്ടന്നൊന്നും മനസ്സിലായില്ല. താന്‍ പറഞ്ഞതില്‍ വല്ലതും തെറ്റിപ്പോയോ എന്നറിയാന്‍ അവള്‍ ചുറ്റും നോക്കി. ചിരിച്ചതല്ലാതെ ആരും ഒന്നും പറഞ്ഞില്ല. പെട്ടന്നാണ് അവളുടെ തലയില്‍ ബലൂണ്‍ പൊട്ടിയത്. കൂവലിന്‍റെ  കാരണം പിടികിട്ടിയതും അവള്‍ വിളിച്ചു പറഞ്ഞു, പാതി കരച്ചിലോടെ... " അയ്യോ അയ്യോ അതിനല്ല!!!..."
 

blogger templates | Make Money Online