Friday, December 31, 2010

ഹാപ്പി ന്യൂസ്‌ ഇയര്‍


ഈ പുതുവര്‍ഷമെങ്കിലും നമുക്ക് നല്ല വാര്‍ത്തകള്‍ സമ്മാനിക്കട്ടെ!!!
ഹാപ്പി ന്യൂസ് ഇയര്‍

Tuesday, December 21, 2010

ബി. പി. എല്‍. പാന്‍റുകാര്‍ ജാഗ്രതൈ!

ലോ വെയിസ്റ്റ് ജീന്‍സ് ധരിക്കുന്ന ട്രെന്‍ഡീസ്, ചാവക്കാട് ബസ്സിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക! നിങ്ങളുടെയൊക്കെ അരക്ക് ചുറ്റും പോലീസുകാര്‍ ഒരു വര വരച്ചിരിക്കുന്നു... ഒരു സാങ്കല്പിക രേഖ... ഡീസന്‍സി ലൈന്‍ അഥവാ ഒരു തരം  ബി. പി. എല്‍.  അതുകൊണ്ട് നിങ്ങളുടെ അതിര്‍ത്തികള്‍ നിങ്ങള്‍ തന്നെ കാക്കുക. ബസ്സിറങ്ങിയതും ഒരു മുഴം  ചണനൂല്‍ വാങ്ങി ഊരാന്‍ പാകത്തില്‍ നില്‍ക്കുന്ന ആ പാന്‍റ് ഒന്നു പൊക്കിക്കെട്ടുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ പോലീസുമാമനെ കാണാതെ ഒളിച്ചു നടക്കുക. ഇനി കണ്ടാലെന്താ?? അവന്മാര്‍ വല്ലതും  ചെത്തിക്കളയുമോ എന്നൊക്കെ ചോദിച്ചാല്‍; ചിലപ്പോള്‍ ചെത്തിയേക്കാം, അല്ലെങ്കില്‍ ചന്തിക്കിട്ട് നാല് പെട കിട്ടാം... ഇനി ഇതു രണ്ടുമില്ലേലും നൂറു രൂപ പിഴ ഉറപ്പാ!!!

സംസ്ഥാനത്താദ്യമായി ബി. പി. എല്ലിനു താഴെ കാല്‍സറായി ധരിക്കുന്നവര്‍ക്ക് പിഴ ചുമത്താന്‍ ചാവക്കാട് പോലീസ് തീരുമാനിച്ചിരിക്കുകയാണ്. നവംബര്‍ മധ്യത്തിനുശേഷം ഇത്തരത്തില്‍ പൊതുസ്ഥലങ്ങളില്‍ സഭ്യതക്ക് നിരക്കാത്ത രീതിയില്‍ പാന്‍റ്സ് ധരിച്ച നൂറോളം പേരെ പിടികൂടി നൂറു രൂപ ഫൈന്‍ ഈടാക്കിയിരിക്കുകയാണ് 'ബി. പി. എല്‍. വേട്ട ടീം'.

ബസ്സുകളിലും പൊതുസ്ഥലങ്ങളിലുമുള്ള 'ചന്തിപ്രകടന'ത്തിനെതിരായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍‍, സാമൂഹ്യ സംഘടനകള്‍, സ്ത്രീ സമൂഹം എന്നിവരില്‍ നിന്നുള്ള ആവര്‍ത്തിച്ചുള്ള പരാതികളുടെ ഫലമാണത്രേ പുതിയ നടപടി. 'സഭ്യത ലൈനിന്' താഴെ പാന്‍റുടുത്തവരെ കണ്ടാല്‍ ഒന്നോ രണ്ടോ തവണ ഉപദേശം, പിന്നെ ഫൈനടി എന്നതാണത്രേ നയം.

എന്തായാലും ട്രെന്‍റികള്‍ക്കെതിരെ ഫൈന്‍ ചുമത്താനുള്ള നടപടി പൊതുസ്ഥലങ്ങളില്‍ അച്ചടക്കം ഉറപ്പുവരുത്താനുള്ള ശ്രമം മാത്രമാണെന്നും മറിച്ച് വ്യക്തി സ്വാതന്ത്രതിനെതിരായ കൈകടത്തലല്ലെന്നും അധികാരികള്‍ വ്യക്തമാക്കുന്നു.

എന്തായാലും സംഗതി കലക്കി. കേരളത്തിലെ മറ്റു സ്ഥലങ്ങളിലെ ബി. പി. എല്‍ കാര്‍ക്ക് കൂടെ ഇതു ബാധകമാക്കിയിരുന്നെങ്കില്‍ നന്നായേനെ. ഇപ്പൊ ഊരിപ്പോകും എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള പലരുടെയും കളസം കണ്ടാല്‍ ഒന്നു കൊടുക്കാന്‍ (ഐ മീന്‍, കയറ്റിക്കൊടുക്കാന്‍) ആര്‍ക്കും തോന്നും.

അല്ലെങ്കില്‍ എന്താണ് ഈ കോപ്രായത്തിനു പിന്നിലെ ചേതോവികാരം? ഉള്ളിലുള്ള വി ഐ. പി. മാലോകരെ കാണിക്കാനാണെങ്കില്‍ പിന്നെ അത് മാത്രം പോരെ? ഇതിനെക്കാള്‍ കഷ്ടമാണ് മറ്റു ചിലരുടെ കാര്യം. കാലാവധി കഴിഞ്ഞ എയര്‍കണ്ടീഷണ്‍ഡ് അണ്ടര്‍ വെയര്‍ ആയിരിക്കും മിക്കപ്പോഴു പുറത്തു കാണുക; അല്ലെങ്കില്‍ സര്‍വസ്വതന്ത്രമായ 'മറിയാന ട്രെഞ്ച്'. അപ്രതീക്ഷിതമായി ഇത്തരം കാഴ്ചകള്‍ കണ്ടു നിലവിളിക്കുന്ന പെണ്‍കുട്ടികള്‍ പാര്‍ക്കുകളിലെയും തീയറ്ററുകളിളെയും സ്ഥിരം കാഴ്ചയാണ്.

നഗരത്തിലെ ഒരു തീയെറ്ററില്‍ ഇതുപോലെ പിറകിലെ സീറ്റിലെ തരുണീമണികളെ മിച്ചഭൂമിയും കാണിച്ചു ആസ്വദിച്ചുകൊണ്ടിരുന്ന ഒരു ഞരമ്പിന്‍റെ മറിയാന ട്രെഞ്ചില്‍ തരുണികളുടെ കൂടെയുണ്ടായിരുന്ന ഒരുത്തന്‍ ഒരു ഐസ് കഷ്ണമിട്ടു. തെറി വിളിക്കാന്‍ നാക്ക് തരിച്ച അവന്‍ തിരിഞ്ഞെങ്കിലും പെണ്‍കൊടികളെക്കണ്ടതും മാനത്തെയോര്‍ത്തു പിന്‍വലിഞ്ഞു.

എന്തായാലും എല്ലാവരും പാന്‍റുകളെല്ലാം ആള്‍ട്ടര്‍ ചെയ്യാന്‍ കൊടുത്തേക്കുക‌. ലോ വെയിസ്റ്റല്ലെങ്കിലും ബെല്‍റ്റ്‌ കെട്ടാന്‍ മറന്നാലും ദാരിദ്ര്യരേഖക്ക് താഴെപ്പോകരുതല്ലോ!!!
 

blogger templates | Make Money Online